ഇത്രകാലവും മദ്യ ദുരന്തങ്ങൾ തെക്കൻ ജില്ലകളിൽ മാത്രമാണുണ്ടായിരുന്നത്. അതിനാൽ ഓണത്തിനു മുൻപുതന്നെ അവിടെ വ്യാജമദ്യത്തിന്റെ വിതരണം തടയാൻ നടപടി എടുത്തിരുന്നതായി എക്സൈസ് മന്ത്രി പി.കെ.ഗുരുദാസൻ പറയുന്നു. പക്ഷെ മലപ്പുറത്ത് വ്യാജ കള്ള് ഒഴുകുകയും നിരവധി പേർക്ക് ജീവനൊ കാഴ്ചയൊ നഷ്ടപ്പെടുകയും ചെയ്തു.
അപ്രതീക്ഷിതമായി മലപ്പുറത്തുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും തലയിൽ വെച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ഭരണ മുന്നണി. വ്യാജ മദ്യ വ്യാപാരികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സി.പി.എം. സെക്രട്ടറി പിണറായി വിജയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പക്ഷെ മരിച്ചത് വാറ്റുകാരിൽ നിന്ന്.മദ്യം വാങ്ങിയവരല്ല, ലൈസൻസോടെ പ്രവർത്തിക്കുന്ന ഷാപ്പുകളിൽ നിന്ന് കള്ള് വാങ്ങി കുടിച്ചവരാണ്.
അട്ടിമറി നടന്നോ എന്ന് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ്. കൺവീനർ വൈക്കം വിശ്വൻ. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ പാലക്കാട്ടെ കസ്റ്റഡി മരണം സംബന്ധിച്ച കേസിൽ ഉന്നത ഉദ്യോഗസ്ഥരെ കുടുക്കാൻ മദ്യ ലോബി ശ്രമിക്കുന്നതായി ആരോപിച്ചു. ഹൈക്കോടതി സി.ബി.ഐക്ക് കൈമാറുന്നതിനു മുമ്പ് കുറേക്കാലം സംസ്ഥാന പൊലീസ് അന്വേഷിച്ച കേസാണിത്. അന്ന് അവർ ഇങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയിരുന്നില്ല.
ഈ ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനാണ്. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്റെ നേത്രത്വത്തിൽ മൂന്ന് വർഷമായി അവിടെ മദ്യ നിരോധന സമിതി മദ്യ വിപത്തിനെതിരെ സമരം ചെയ്തുവരികയാണ്. അതിനോട് സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല.
പഞ്ചായത്ത് നിയമം നിലവിൽ വന്നപ്പോൾ കള്ളുഷാപ്പുകൾ സ്ഥാപിക്കുന്നതിനെ നിയന്ത്രിക്കാനുള്ള അധികാരം പഞ്ചായത്തുകൾക്കുണ്ടായിരുന്നു. ആ അധികാരം കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ എടുത്തുകളഞ്ഞു. ആ അധികാരം പുന:സ്ഥാപിക്കണമെന്നതാണ് സമിതിയുടെ പ്രധാന ആവശ്യം.
സമിതി നേതാക്കൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ കണ്ട് ഇക്കാര്യത്തിൽ നിവേദനം നൽകിയിരുന്നു. എന്നാൽ കൊണ്ടോട്ടി എം.എൽ.എ. മഹമ്മദുണ്ണിഹാജി ഒരു സബ്മിഷൻ ഉന്നയിച്ചപ്പോൾ സമരത്തെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് മന്ത്രി നൽകിയത്. അതിനുശേഷം സമിതി തിരുവനന്തപുരത്ത് നിയമസഭാ മാർച്ച് നടത്തി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ ഭൂരിഭാഗവും സമിതിയുടെ ആവശ്യത്തെ പിന്തുണച്ചു. കഴിഞ്ഞ ഡിസംബർ 11ന് സത്യഗ്രഹ പന്തൽ തീയിട്ട് നശിപ്പിക്കപ്പെട്ടു. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് ജില്ല കലക്ടറുടെ ബുദ്ധിയാണെന്ന് സമിതി കരുതുന്നു.
സത്യഗ്രഹ സമിതി ജനറൽ കൺവീനർ പറയുന്നു: “ഭരണ മുന്നണിയിലെ മുഖ്യ കക്ഷിയും അതിന്റെ വർഗ്ഗ സംഘടനകളുമൊഴികെ മലപ്പുറം ജില്ലയിലെ എല്ലാ പാർട്ടികളും അവയുടെ പോഷക സംഘടനകളും സന്ദർശകരായൊ സത്യഗ്രഹികലൊ ആയി സത്യഗ്രഹപന്തലിൽ വന്നു പോയിട്ടുണ്ട്.“
മലപ്പുറത്തെ മുസ്ലിം സംഘടനക്കളൊക്കെയും മദ്യനിരോധനത്തെ പിന്തുണയ്ക്കുന്നതുകൊണ്ട് പഞ്ചായത്തുകളുടെ കവർന്നെടുത്ത അധികാരങ്ങൾ തിരികെ നൽകിയാൽ അവ ഷാപ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്ന് സമിതി വിശ്വസിക്കുന്നു.
മദ്യനിരോധന സമിതി ജനകീയ ഐക്യവേദിയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത് പന്ത്രണ്ടിന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ലേബലുകള്‍: സര്‍ക്കാര്‍ മുഖ്യപ്രതി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ